• മലയാളം ഹദീസ്

    വുളുഅ്‌






    1. ഹമ്മാമ്‌(റ) നിവേദനം: അബൂഹുറൈറ(റ) പറയുന്നതായി അദ്ദേഹം കേട്ടു. തിരുമേനി(സ) അരുളി: വുളു എടുക്കുന്നതുവരെ ചെറിയ അശുദ്ധിയുള്ളവന്‍റെ നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. അപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ ഹസ്രത്ത്‌ അബൂഹുറൈറ(റ) യോട്‌ ചോദിച്ചു: ഓ!അബുഹുറൈറ! എങ്ങിനെയാണ്‌ ചെറിയ അശുദ്ധിയുണ്ടാവുക? അദ്ദേഹം പറഞ്ഞു: ശബ്ദത്തോട്‌ കൂടിയോ അല്ലാതെയോ വായു പുറതതുപോവക. (ബുഖാരി. 1. 4. 137)
    2. നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ കൂടെ ഞാനൊരിക്കല്‍ പള്ളിയുടെ മുകളില്‍ കയറി. വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ) അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നിശ്ചയം എന്‍റെ സമുദായം പുനുരുത്ഥാന ദിവസം (അല്ലാഹുവിന്‍റെ സന്നിധിയിലേക്ക്‌) വിളിക്കപ്പെടുമ്പോള്‍ വുളുവിന്‍റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും. (അബൂഹുറൈറ പറയുന്നു) അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ക്കെങ്കിലും മുഖത്തിന്‍റെശോഭ വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അവനതു ചെയ്യട്ടെ. (ബുഖാരി. 1. 4. 138)
    3. ഉബാദ്ബ്‌നു തമീമ്‌ തന്‍റെ പിതൃവ്യനില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. അദ്ദേഹം നബിയോട്‌ ചോദിച്ചു: നമസ്ക്കാരത്തില്‍ വുളു മുറിയുന്ന എന്തെങ്കിലും ഉണ്ടായി എന്നു തോന്നുന്ന മനുഷ്യന്‍ എന്തു ചെയ്യണം? തിരുമേനി(സ) അരുളി: ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത്‌ വരെ നമസ്ക്കാരം വിട്ടു തിരിഞ്ഞു പോകേണ്ടതില്ല. (ബുഖാരി. 1. 4. 139)
    4. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: ആദ്ദേഹം പറയുന്നു: എന്‍റെ മാതൃസഹോദരിയുടെ അടുക്കല്‍ ഞാനൊരു രാത്രി താമസിച്ചു. ആ രാത്രിയില്‍ നബി(സ) (പതിവുപോലെ) രാത്രി നമസ്ക്കാരം നിര്‍വ്വഹിക്കുകയുണ്ടായി. അതായതു രാത്രി കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു എഴുന്നേറ്റു കെട്ടി തൂക്കിയിരുന്ന ഒരു പാത്രത്തില്‍ നിന്ന്‌ ലഘുവായ നിലക്ക്‌ വുളു എടുത്തു. അമൃ (നിവേദകന്‍ ) അതിനെ ലഘുവാക്കികൊണ്ട്‌ കാണിച്ചു. അനന്തരം തിരുമേനി(സ) നമസ്ക്കരിക്കാന്‍ നിന്നു. അപ്പോള്‍ തിരുമേനി വുളു എടുത്തതുപോലെ ഞാനും വുളു എടുത്തു. എന്നിട്ട്‌ അവിടുത്തെ ഇടതുഭാഗത്തു ചെന്നു നിന്നു. (സൂഫ്‌യാന്‍ (മറ്റൊരു നിവേദകന്‍ ) ചിലപ്പോള്‍ പറഞ്ഞത്‌ ശിമാല്‍എന്നാണ്‌) അപ്പോള്‍ തിരുമേനി(സ) എന്നെ വലതുഭാഗത്തേക്കാക്കുകയും എന്നിട്ട്‌ കുറച്ച്‌ നമസ്കരിക്കുകയും ചെയ്തു. ശേഷം അവിടുന്ന്‌ ചെരിഞ്ഞു കിടന്നു. കൂര്‍ക്കം വലിക്കുന്നതുവരെ ഉറങ്ങി. പിന്നീട്‌ ബാങ്കു വിളിക്കാരന്‍ വന്നു നമസ്കാരത്തിന്‌ ബാങ്ക്‌ വിളിച്ചു. അപ്പോള്‍ അവിടുന്നു നമസ്കരിക്കുവാന്‍ അയാളുടെ കൂടെ പുറപ്പെട്ടു. (പുതിയ) വുളു എടുക്കാതെ നമസ്ക്കരിക്കുകയും ചെയ്തു. അംറിനോട്‌ ഞങ്ങള്‍ പറഞ്ഞു. ചില ആളുകള്‍ പറയുന്നു: അല്ലാഹുവിന്‍റെ ദൂതന്‍റെ കണ്ണു ഉറങ്ങുന്നു, എന്നാല്‍ ഹൃദയം ഉറങ്ങുന്നില്ല. അമൃ പറഞ്ഞു: ഉബൈദുല്ല പറയുന്നത്‌ ഞാന്‍ കേട്ടിരിക്കുന്നു. പ്രവാചകന്‍മാരുടെ സ്വപ്നം ദിവ്യസന്ദേശമാണ്‌. എന്നിട്ട്‌ അദ്ദേഹം പാരായണം ചെയ്തു. നിശ്ചയം നിന്നെ അറുക്കുന്നവനായി ഞാനിതാ സ്വപ്നത്തില്‍ കാണുന്നു. (ബുഖാരി. 1. 4. 140)
    5. ഉസാമത്ബ്‌നു സൈദ്‌(റ) നിവേദനം: തിരുമേനി(സ) അറഫയില്‍ നിന്ന്‌ പുറപ്പെട്ടു. അങ്ങനെ വഴിയിലുള്ള മലയിടുക്കില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി മൂത്രമൊഴിച്ചു. ശേഷം വുളു എടുത്തു. പക്ഷെ വുളു പൂര്‍ത്തിയാക്കിയില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ? നമസ്കാരത്തിന്‍റെ സമയമാണല്ലോ. അവിടുന്നു പറഞ്ഞു: നമസ്കാരം നിന്‍റെ മുമ്പിലാണ്‌. (കുറച്ചു പോയിട്ട്‌ നമസ്ക്കരിക്കാം. അങ്ങനെ മുസ്ദലിഫയിലെത്തിയപ്പോള്‍ അവിടെയിറങ്ങി വുളുചെയ്തു. വുളു പൂര്‍ണ്ണമാക്കുകയും ചെയ്തു. പിന്നെ ഇഖാമത്ത്‌ കൊടുത്തപ്പോള്‍ അവിടുന്ന്‌ മഗ്‌രിബ്‌ നമസ്ക്കരിച്ചു. ശേഷം എല്ലാവരും അവരുടെ ഒട്ടകങ്ങളെ അവരുടെ താവളങ്ങളിലേക്ക്‌ കൊണ്ട്പോയി വിട്ടു. പിന്നെ ഇശാ നമസ്ക്കാരത്തിന്‌ ഇഖാമത്ത്‌ കൊടുത്തപ്പോള്‍ അവിടുന്ന്‌ ഇശാ നമസ്ക്കരിച്ചു. അവയ്ക്കിടയില്‍ വേറെ യാതൊന്നും നമസ്ക്കരിച്ചില്ല. (ബുഖാരി. 1. 4. 141)
    6. ഇബ്‌നു അബ്ബാസ്‌(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ വുളു എടുത്തു. ഒരു കൈ കൊണ്ട്‌ ഒരു കോരല്‍ വെള്ളമെടുത്ത്‌ കുലുക്കുഴിയുകയും മൂക്കില്‍ കയറ്റുകയും ചെയ്തു. പിന്നീട്‌ ഒരു കോരല്‍ വെള്ളമെടുത്ത്‌ മറ്റേ കൈയോട്‌ ചേര്‍ത്ത്‌ രണ്ടു കൈകൊണ്ടും കൂടി മുഖം കഴുകി. പിന്നെ ഒരു കോരല്‍ വെള്ളമെടുത്ത്‌ വലതുകൈ കഴുകി. ഒരു കോരല്‍ വെള്ളമെടുത്ത്‌ ഇടതുകൈയും കഴുകി. അനന്തരം തല തടവി. പിന്നെ ഒരു കോരല്‍ വെള്ളമെടുത്ത്‌ വലതുകാലില്‍ കുടഞ്ഞു. അതു കഴുകി. എന്നിട്ട്‌ മറ്റൊരു കോരല്‍ വെള്ളമെടുത്ത്‌ ഇടതുകാലും കഴുകി ശേഷം അദ്ദേഹം പ്രസ്താവിച്ചു. നബി(സ) ഇപ്രകാരം വുളു ചെയ്യുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1. 4. 142)
    7. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്‍റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്‍റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ പ്രദാനം ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ അവര്‍ക്ക്‌ ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച്‌ ദ്രോഹിക്കുകയില്ല. ( (ബുഖാരി. 1. 4. 143)
    8. അനസ്‌(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത്‌ പ്രവേശിക്കുമ്പോള്‍ , അല്ലാഹുവേ! അല്ലാതരം ആണ്‍, പെണ്‍ മലിനവസ്തുക്കളില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ അഭയം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിക്കാറുണ്ട്‌. (ബുഖാരി. 1. 4. 144)
    9. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: ഒരിക്കല്‍ നബി(സ) മലമൂത്ര വിസര്‍ജ്ജനസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ഞാന്‍ ശുദ്ധിയാക്കുവാനുള്ള വെള്ളം കൊണ്ടു പോയി വെച്ചുകൊടുത്തു. അവിടുന്നു ചോദിച്ചു; ആരാണിത്‌ കൊണ്ടുവെച്ചത്‌? ഇബ്‌നുഅബ്ബാസാണെന്ന്‌ ആരോപറഞ്ഞു: അപ്പോള്‍ അവിടുന്ന്‌ പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ! നീ അവന്‌ മതത്തില്‍ വിജ്ഞാനം നല്‍കേണമേ. (ബുഖാരി. 1. 4. 145)
    10. അബു ആയ്യൂബില്‍ അന്‍സാരി(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ വല്ലവനും മലമൂത്രവിസര്‍ജ്ജനസ്ഥലത്തു ചെന്നാല്‍ ഖിബ് ലക്ക്‌ അഭിമുഖമായിട്ടോ പുറം തിരിഞ്ഞോ ഇരിക്കരുത്‌. നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുക. (ബുഖാരി. 1. 4. 146)
    11. അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം: അദ്ദേഹം പറയാറുണ്ടായിരുന്നു. ചില മനുഷ്യരിതാ പറയുന്നു: നീ മലമൂത്ര വിസര്‍ജ്ജനത്തിനിരുന്നാല്‍ കഅ്ബ:യുടെ നേരെയോ ബൈത്തുല്‍ മുഖദ്ദസിന്‍റെ നേരെയോ തിരിഞ്ഞിരിക്കരുത്‌. ഒരു ദിവസം ഞാന്‍ ഞങ്ങളുടെ ഒരു വീടിന്‍റെ മുകളില്‍ കയറിയപ്പോള്‍ ബൈത്തുല്‍ മുഖദ്ദസിന്‍റെ നേരെ തിരിഞ്ഞു രണ്ടു ഇഷ്ടികയില്‍ ഇരുന്നുകൊണ്ട്‌ നബി(സ) മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത്‌ ഞാന്‍ കണ്ടിരുന്നു. (ബുഖാരി. 1. 4. 147)
    12. ആയിശ(റ) നിവേദനം: തിരുമേനിയുടെ പത്നിമാര്‍ മലമൂത്രവിസര്‍ജ്ജനത്തിനു വേണ്ടി രാത്രിയില്‍ മനാസ്വിഅ്ലേക്ക്‌ പോകാറുണ്ടായിരുന്നു. തുറന്ന്‌ കിടക്കുന്ന വിശാലമായ മൈതാനമാണത്‌. ഉമര്‍ (റ) നബിയോട്‌ പറയാറുണ്ട്‌. അങ്ങയുടെ പത്നിമാര്‍ക്ക്‌ താങ്കള്‍ മറ സ്വീകരിക്കുക. എന്നാല്‍ നബി(സ) അതു ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഇശാ സമയത്ത്‌ സംഅയുടെ പുത്രിയും നബി(സ)യുടെ ഭാര്യയുമായ സൌദ മലമൂത്ര വിസര്‍ജ്ജനത്തിന്‌ പുറപ്പെടുകയുണ്ടായി. അവര്‍ ഒരു പൊക്കമുള്ള സ്ത്രീയായിരുന്നു. തന്നിമിത്തം ഉമര്‍ (റ) വഴിക്ക്‌ വെച്ച്‌ അവരെ വിളിക്കുകയും ഹേ! സൌദാ! ഞങ്ങള്‍ നിങ്ങളെ അറിഞ്ഞിരിക്കുന്നു എന്നു പറയുകയും ചെയ്തു. മറയുടെ നിയമം ഇറങ്ങുവാന്‍ ആഗ്രഹിച്ചുകൊണ്ടായിരുന്നു. ഉമര്‍ (റ) ഇപ്രകാരം വിളിച്ചുപറഞ്ഞത്‌. അപ്പോള്‍ അലലാഹു മറയുടെ കല്‍പന അവതരിപ്പിച്ചു. (ബുഖാരി. 1. 4. 148)
    13. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളുടെ ആവശ്യത്തി്‌ നിങങള്‍ക്ക്‌ പുറത്തുപോകുവാന്‍ അുവാദം തന്നിരിക്കുന്നു. ഹിശ്ശാമ്‌ പറയുന്നു. അതായത്‌ മലമൂത്രവിസര്‍ജ്ജനത്തിന്‌. (ബുഖാരി. 1. 4. 149)
    14. ഇബ്‌നുഉമര്‍ (റ) നിവേദനം: എന്‍റെ ചില ആവശ്യത്തിനുവേണ്ടി ഹഫ്സ(റ)യുടെ വീട്ടിന്‌ മുകളില്‍ ഞാന്‍ കയറി. അപ്പോള്‍ തിരുമേനി(സ) ഖിബ് ലക്ക്‌ പിന്നിട്ടു ശാമിന്‍റെ നേരെ തിരിഞ്ഞു മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നത്‌ ഞാന്‍ കണ്ടു. (ബുഖാരി. 1. 4. 150)
    15. അനസ്‌(റ) നിവേദനം: അല്ലാഹുവിന്‍റെ ദൂതന്‍ മലമൂത്ര വിസര്‍ജ്ജനത്തിനു പോയാല്‍ ഞാനും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ബാലനും തിരുമേനിക്ക്‌ വെള്ളം കൊണ്ടുപോയി വെച്ചുകൊടുക്കാറുണ്ട്‌. മറ്റൊരു നിവേദനത്തില്‍ വെള്ളവും ഒരു വടിയും എന്നു പറയുന്നു. അങ്ങനെ ആ വെള്ളം കൊണ്ടുതിരുമേനി(സ) ശൌച്യം ചെയ്യും. (ബുഖാരി. 1. 4. 152)
    16. അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക്‌ ശ്വാസം വിടാതിരിക്കട്ടെ. മലമൂത്ര വിസര്‍ജ്ജനസമയത്ത്‌ ചെന്നാല്‍ വലം കൈകൊണ്ട്‌ ശുചീകരിക്കുകയോ വലം കൈ കൊണ്ട്‌ ലിംഗത്തെ തൊടുകയോ ചെയ്യരുത്‌. (ബുഖാരി. 1. 4. 155)
    17. അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും മൂത്രിക്കുകയാണെങ്കില്‍ വലം കൈ കൊണ്ട്‌ ശൌച്യം ചെയ്യുകയോപാത്രത്തില്‍ ശ്വാസം വിടുകയോ ചെയ്യരുത്‌. (ബുഖാരി. 1. 4. 156)
    18. അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനത്തിനു പുറപ്പെട്ടപ്പോള്‍ പിന്നാലെ ഞാനും പോയി. തിരുമേനി തിരിഞ്ഞു നോക്കിയിരുന്നില്ല. അങ്ങനെ ഞാന്‍ അടുത്തെത്തിയപ്പോള്‍ അവിടുന്ന്‌ അരുളി: എനിക്ക്‌ ശുദ്ധീകരിക്കാന്‍ കുറച്ച്‌ കല്ല്‌ അന്വേഷിച്ച്‌ നോക്കിക്കൊണ്ടു വരൂ. അല്ലെങ്കില്‍ അതുപോലെയുള്ളൊരു വാക്കു പറഞ്ഞു. പക്ഷെ, എല്ലോ കാഷ്ഠമോ കൊണ്ടു വരരുത്‌. അങ്ങനെ എന്‍റെ വസ്ത്രത്തിന്‍റെ ഒരറ്റത്ത്‌ കുറച്ച്‌ കല്ലുകള്‍ പെറുക്കിയിട്ട്‌ കൊണ്ടുവന്നിട്ട്‌ തിരുമേനി ഇരിക്കുന്നതിന്‍റെ ഒരു ഭാഗത്ത്‌ വെച്ചിട്ട്‌ ഞാന്‍ പിന്‍മാറിക്കളഞ്ഞു. മലമൂത്ര വിസര്‍ജ്ജനം ചെയ്തു കഴിഞ്ഞപ്പോള്‍ ആ കല്ലുകളുപയോഗിച്ച്‌ അവിടുന്നു ശുചീകരിച്ചു. (ബുഖാരി. 1. 4. 157)
    19. ഇബ്‌നുമസ്‌ഊദ്‌(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനത്തിന്‌ പുറപ്പെട്ടപ്പോള്‍ എന്നോട്‌ മൂന്ന്‌ കല്ല്‌ കൊണ്ടു വരാന്‍ നിര്‍ദ്ദേശിച്ചു. എനിക്ക്‌ രണ്ടു കല്ല്‌ കിട്ടി. മൂന്നാമത്തെ കല്ല്‌ ഞാന്‍ അന്വേഷിച്ചുവെങ്കിലും അതു ലഭിച്ചില്ല. അപ്പോള്‍ ഒരു മ്യഗത്തിന്‍റെ കാഷ്ഠം എടുത്തിട്ട്‌ അതുകൊണ്ട്‌ തിരുമേനിയുടെ അടുക്കല്‍ ഞാന്‍ ചെന്നു. തിരുമേനി(സ) ആ രണ്ട്‌ കല്ല്‌ എടുത്തിട്ട്‌ അശുദ്ധമെന്നു പറഞ്ഞു കാഷ്ഠം എറിഞ്ഞു കളഞ്ഞു. (ബുഖാരി. 1. 4. 158)
    20. ഇബ്‌നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) വുളുവിന്‍റെ അവയവങ്ങള്‍ ഓരോ പ്രാവശ്യം വീതം കഴുകിയിട്ടുണ്ട്‌. (ബുഖാരി. 1. 4. 159)
    21. അബ്ദുല്ലാഹിബ്‌നു സെയ്ദ്‌(റ) നിവേദനം: തിരുമേനി(സ) വുളുവിന്‍റെ കര്‍മ്മങ്ങള്‍ രണ്ട്‌ പ്രാവശ്യം വീതം നിര്‍വ്വഹിച്ചിട്ടുണ്ട്‌. (ബുഖാരി. 1. 4. 160)
    22. ഉസ്മാനുബ്നു അഫാന്‍ (റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ ഒരു പാത്രം (വെള്ളം) കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ ആ വെള്ളം ഒഴിച്ച്‌ മൂന്ന്‌ പ്രാവശ്യം അദ്ദേഹം തന്‍റെ രണ്ടു കൈപടങ്ങളും കഴുകി. ശേഷം തന്‍റെ വലം കൈ പാത്രത്തില്‍ ഇട്ട്‌ വെള്ളമെടുത്ത്‌ കുലുക്കുഴിയുകയും മൂക്ക്‌ പിഴിഞ്ഞു കളയുകയും ചെയ്തു. അനന്തരം മുഖവും മുട്ടു വരെ രണ്ടു കയ്യും മൂന്നു പ്രാവശ്യം വീതം കഴുകി. ശേഷം അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി : ഏതൊരാള്‍ ഞാന്‍ ചെയ്ത്‌ കാണിച്ച ഇതേ പ്രകാരം വുളുചെയ്തു. എന്നിട്ടു രണ്ടു രണ്ടു റക്കഅത്തു നമസ്കരിച്ചു. ആ നമസ്കാരത്തിനിടയില്‍ തന്‍റെ മനസ്സില്‍ മറ്റു ചിന്തകള്‍ക്കൊന്നും പ്രവേശനം നല്‍കിയില്ല. എന്നാല്‍ അവന്‍ മുമ്പ്‌ ചെയ്ത കുറ്റങ്ങളില്‍ നിന്ന്‌ അല്ലാഹു അവന്‌ പൊറുത്തുകൊടുക്കും. (ബുഖാരി. 1. 4. 161)
    23. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വുളു ചെയ്താല്‍ വെള്ളം മൂക്കില്‍ കയറ്റി അവന്‍ ചീറ്റട്ടെ. വല്ലവനും കല്ല്‌ കൊണ്ട്‌ ശൌച്യം ചെയ്യുന്ന പക്ഷം അവന്‍ അതിനെ ഒറ്റയാക്കുകയും ചെയ്യട്ടെ. (ബുഖാരി. 1. 4. 162)
    24. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും വുളു എടുക്കുകയാണെങ്കില്‍ അവന്‍ മൂക്കില്‍ അല്‍പം വെള്ളം ചേര്‍ത്ത്‌ ചീറ്റട്ടെ. കല്ലുകൊണ്ട്‌ ശൌച്യം ചെയ്യുന്നപക്ഷം അവന്‍ ഒറ്റയാക്കട്ടെ. വല്ലവനും ഉറക്കില്‍ നിന്നു ഉണര്‍ന്നെഴുന്നേറ്റാല്‍ വുളുവിന്‍റെ വെള്ളത്തില്‍ കൈ ഇടും മുമ്പ്‌ തന്‍റെ കൈ അവന്‍ കഴുകട്ടെ. കാരണം രാത്രി തന്‍റെ കൈ എവിടെയാണ്‌ വെച്ചിരുന്നതെന്ന്‌ നിങ്ങളില്‍ ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല. (ബുഖാരി. 1. 4. 163)
    25. മഹമ്മദ്ബ്നു സിയാദ്‌ നിവേദനം: ഒരു പാത്രത്തില്‍ നിന്ന്‌ ജനങ്ങള്‍ വുളു എടുക്കുന്ന സന്ദര്‍ഭത്തില്‍ അബൂഹുറൈറ(റ) ഞങ്ങളുടെ അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ വുളു പൂര്‍ത്തിയാക്കുവീന്‍ . നിശ്ചയം അബൂഖാസിം (നബി) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. മടമ്പിന്‍ കാലുകള്‍ക്ക്‌ നരകത്തില്‍ നിന്ന്‌ ശിക്ഷയുണ്ട്‌. (ബുഖാരി. 1. 4. 166)
    26. ഉമ്മു അതിയ്യ(റ) നിവേദനം: തിരുമേനി(സ)യുടെ മകളെ (മയ്യിത്ത്‌) കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്നു അവരോട്‌ പറഞ്ഞു. അവളുടെ വലഭാഗവും വുളുവിന്‍റെ സ്ഥലങ്ങളും കൊണ്ട്‌ നിങ്ങള്‍ ആരംഭിക്കുവീന്‍ . (ബുഖാരി. 1. 4. 168)
    27. ആയിശ(റ) നിവേദനം: കാലില്‍ ചെരിപ്പ്‌ ധരിക്കുക. മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട്‌ ശുദ്ധീകരിക്കുക എന്നുവേണ്ട തന്‍റെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട്‌ തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 1. 4. 169)
    28. അനസ്‌(റ) നിവേദനം: ഞാനൊരിക്കല്‍ തിരുമേനി(സ)യെ ഈ സ്ഥിതിയില്‍ കണ്ടു. അസര്‍ നമസ്കാരം അടുത്തിരിക്കുന്നു. ആളുകള്‍ വെള്ളമന്വേഷിക്കുവാന്‍ തുടങ്ങി. എന്നിട്ടവര്‍ക്ക്‌ ലഭിച്ചില്ല. അന്നേരം തിരുമേനിയുടെ അടുക്കല്‍ ഒരു പാത്രത്തില്‍ വുളുവിനുള്ള വെള്ളം കൊണ്ടു വരപ്പെട്ടു. തിരുമേനി(സ) തന്‍റെ കൈ ആ പാത്രത്തിലിട്ടു. എന്നിട്ട്‌ അതില്‍ നിന്ന്‌ വെള്ളമെടുത്തു വുളു ഉണ്ടാക്കാന്‍ ജനങ്ങളോട്‌ കല്‍പ്പിച്ചു. അനസ്‌(റ) പറയുന്നു. അന്നേരം തിരുമേനി(സ)യുടെ വിരലുകളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ വെള്ളം ഉല്‍ഭവിക്കുന്നത്‌ ഞാന്‍ കണ്ടു. അങ്ങനെ അവരെല്ലാം വുളു ചെയ്തു. (ബുഖാരി. 1. 4. 170)
    29. അനസ്‌(റ) നിവേദനം: തിരുമേനി തന്‍റെ മുടി (ഹജ്ജത്തൂല്‍ വദാഇല്‍ ) കളഞ്ഞപ്പോള്‍ അബൂത്വല്‍ഹയാണ്‌ തിരുമേനിയുടെ മുടിയില്‍ നിന്ന്‌ ആദ്യമായി അല്‍പമെടുത്തത്‌. (ബുഖാരി. 1. 4. 172)
    30. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരുടെയെങ്കിലും പാത്രത്തില്‍ നിന്ന്‌ നായ കുടിച്ചാല്‍ ആ പാത്രം അവന്‍ ഏഴ്‌ പ്രാവശ്യം കഴുകട്ടെ. (ബുഖാരി. 1. 4. 173)
    31. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ്‌ തിന്നുന്നത്‌ ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്‍റെ ഷൂ എടുത്തു വെള്ളം കോരിയിട്ട്‌ ആ നായക്ക്‌ ദാഹം മാറുന്നതവരെ കടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട്‌ നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുാരി. 1. 4. 174)
    32. അദിയ്യ്‌(റ) നിവേദനം: ഞാനൊരിക്കല്‍ തിരുമേനി(സ) യോട്‌ (വേട്ടനായയെക്കുറിച്ച്‌) ചോദിച്ചു. അപ്പോള്‍ അവിടുന്നു അരുളി: പരിശീലനം നല്‍കിയ നിന്‍റെ നായയെ നീ വേട്ടക്ക്‌ ഊരിവിടുകയും എന്നിട്ട്‌ അത്‌ ജീവിയെ വധിക്കുകയും ചെയ്താല്‍ നീ അതു ഭക്ഷിക്കുക. ആ നായ അതില്‍ നിന്ന്‌ ഭക്ഷിച്ചാല്‍ നീ അതു ഭക്ഷിക്കരുത്‌. കാരണം അതിന്‌ തിന്നാന്‍ വേണ്ടിയാണത്‌ പിടിച്ചിരിക്കുന്നത്‌. ഞാന്‍ ചോദിച്ചു; ഞാനെന്‍റെ നായയെ അയക്കും. എന്നിട്ട്‌ അതിന്‍റെ കൂടെ മറ്റൊരു നായയെ ചിലപ്പോള്‍ ഞാന്‍ കാണാറുണ്ട്‌. അവിടുന്നു പറഞ്ഞു. നീ അതു ഭക്ഷിക്കരുത്‌. കാരണം നിന്‍റെ നായയെ മാത്രമാണ്‌ നീ ബിസ്മി ചൊല്ലി അയച്ചിട്ടുളളത്‌. മറ്റെ നായയെ നീ ബിസ്മി ചൊല്ലി അയച്ചിട്ടില്ല. (ബുഖാരി. 1. 4. 175)
    33. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരം പ്രതീക്ഷിച്ചുകൊണ്ട്‌ പള്ളിയില്‍ തന്നെ ഒരാള്‍ കഴിച്ചുകൂട്ടുകയാണെങ്കില്‍ അവന്‍ നസ്കാരത്തില്‍ തന്നെയാണ്‌. അവന്‍റെ വുളു മുറിയാത്ത പക്ഷം. അപ്പോള്‍ ഒരു അനറബിയായ മനുഷ്യന്‍ ചോദിച്ചു. ഹേ! അബൂഹുറൈറാ, എന്താണ്‌ വുളു മുറിയിക്കല്‍ ? അദ്ദേഹം പറഞ്ഞു. ശബ്ദം അഥവാ അപശബ്ദം. (ബുഖാരി. 1. 4. 176)
    34. അബ്ബാദ്ബ്നുതമീമ്‌ തന്‍റെ പിതൃവ്യനില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ശബ്ദം കേള്‍ക്കുകയോ അല്ലെങ്കില്‍ വാസന അനുഭവപ്പെടുകയോ ചെയ്യുന്നതുവരെ അവന്‍ പിരിഞ്ഞുപോകരുത്‌. (ബുഖാരി. 1. 4. 177)
    35. സെയ്ദിബ്നുഖാലിദ്‌(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ ഉസ്മാനുബ്നുഅഫാന്‍ (റ)നോട്‌ ചോദിച്ചു. ഒരാള്‍ സംയോഗം ചെയ്തിട്ട്‌ ഇന്ദ്രിയം പുറപ്പെട്ടില്ലെങ്കില്‍ അവന്‍ കുളിക്കേണ്ടതുണേ്ടാ? നിങ്ങളുടെ അഭിപ്രായമെന്താണ്‌? ഉസ്മാന്‍ (റ) പറഞ്ഞു. അവന്‍ നമസ്കാരത്തിനു വേണ്ടി വുളു എടുക്കുന്നതു പോലെ വുളു എടുക്കുകയും ലിംഗം കഴുകുകയും ചെയ്യുക. (കുളിക്കേണ്ടതില്ല). ഉസ്മാന്‍ (റ) പറയുന്നു. ഇതു ഞാന്‍ നബി(സ) യില്‍ നിന്ന്‌ കേട്ടതാണ്‌. സെയ്ദ്ബ്നുഖാലിദ്‌ പറയുന്നു. ഇതിനെക്കുറിച്ച്‌ ഞാന്‍ അലി, സൂബൈര്‍  ത്വല്‍ഹ: ഉബ്ബയ്യ്ബ്നു കഅ്ബ എന്നിവരോട്‌ ചോദിച്ചു. അപ്പോള്‍ അവരും അതു തന്നെയാണ്‌ കല്‍പ്പിച്ചത്‌. (ബുഖാരി. 1. 4. 179)
    36. അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരു അന്‍സാരിയുടെ അടുക്കലേക്ക്‌ ഒരാളെ അയച്ചു. ഉടനെ അദ്ദേഹം വന്നു. അദ്ദേഹത്തിന്‍റെ തലയില്‍ നിന്ന്‌ വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നാം നിന്നെ ധ്യതിപ്പെടുത്തിയെന്ന്‌ തോന്നുന്നു. അദ്ദേഹം പറഞ്ഞു. അതെ. അന്നേരം നബി(സ) പറഞ്ഞു. നീ ധ്യതിപ്പെട്ടാല്‍ അല്ലെങ്കില്‍ ഇന്ദ്രിയം സ്ഖലിക്കുന്നതിനു മുമ്പായി വിരമിച്ചാല്‍ നീ വുളു എടുക്കലാണ്‌ നിനക്ക്‌ നിര്‍ബന്ധം. (ബുഖാരി. 1. 4. 180)
    37. ഉസാമത്ബ്നു സെയ്ദ്‌(റ) നിവേദനം: തിരുമേനി(സ) അറഫായില്‍ നിന്ന്‌ മടങ്ങിയപ്പോള്‍ ഒരു മലയുടെ ചെരിവിലേക്ക്‌ മാറി മലമൂത്രവിസര്‍ജ്ജനം ചെയ്തു. ഉസാമ(റ) പറയുന്നു ശേഷം നബി(സ) വുളു എടുക്കാന്‍ തുടങ്ങി. ഞാന്‍ വെള്ളം ചൊരിഞ്ഞു കൊണ്ടിരുന്നു. ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! അങ്ങു നമസ്കരിക്കുന്നുവോ? അവിടുന്നു അരുളി: നമസ്കാരം നിന്‍റെ മുമ്പിലാണ്‌. (ബുഖാരി. 1. 4. 181)
    38. മുഗീറ(റ) നിവേദനം: അദ്ദേഹം ഒരു യാത്രയില്‍ തിരുമേനി(സ) യോടൊപ്പമുണ്ടായിരുന്നു. തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജനാവശ്യത്തിനു വേണ്ടി പുറപ്പെട്ടു. തിരുമേനി(സ) തിരിച്ചു വന്നു. വുളു ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ മുഗീറ തിരുമേനിക്ക്‌ വെള്ളമൊഴിച്ചു കൊടുക്കാന്‍ തുടങ്ങി. അങ്ങനെ അവിടുന്ന്‌ മുഖവും രണ്ടു കയ്യും കഴുകി. തല തടവി. ബൂട്ട്സിിന്‍മലും കൈകൊണ്ടു തടവി. (ബുഖാരി. 1. 4. 182)
    39. അമ്റ്‍ബ്നു അബീഹസന്‍ (റ) നിന്ന്‌ നിവേദനം: അദ്ദേഹം ഒരിക്കല്‍ അബ്ദുല്ലാഹിബ്നു സെയ്ദിനോട്‌ തിരുമേനി(സ)യുടെ വുളുവിനെ സംബന്ധിച്ച്‌ ചോദിക്കുകയുണ്ടായി. അപ്പോള്‍ അബ്ദുല്ലാഹിബ്നു സെയ്ദ്‌ ചെറിയ ഒരു ഭരണി വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ നബി(സ) വുളു എടുത്തിരുന്നതുപോലെ അവര്‍ക്ക്‌ വുളു എടുത്തു കാണിച്ചു കൊടുക്കുകയും ചെയ്തു. അതായത്‌ ആ ഭരണിയില്‍ നിന്ന്‌ വെള്ളം ചൊരിഞ്ഞു മൂന്നു പ്രാവശ്യം മുന്‍കൈകള്‍ കഴുകി. എന്നിട്ട്‌ ഒരു കൈ ആ ഭരണിയില്‍ ഇട്ടു മൂന്നു പ്രാവശ്യം കുലുക്കുഴിയുകയും മൂക്കില്‍ വെളളം കയറ്റുകയും പീഞ്ഞു കളയുകയും ചെയ്തു. പിന്നീട്‌ ഒരു കൈ ഇട്ട്‌ മൂന്നു പ്രാവശ്യം മുഖം കഴുകി. പിന്നീട്‌ ഒരു കൈ ഇട്ട്‌ കൈകള്‍ മുട്ടുവരെ രണ്ടു പ്രാവശ്യം വീതം കഴുകി. പിന്നീട്‌ ഒരു കൈ ഇട്ട്‌ രണ്ടു കൈ കൊണ്ട്‌ തല തടവി. അതായത്‌ രണ്ടു കൈകൊണ്ടു മുന്നോട്ടും പിന്നോട്ടും ഒരു പ്രാവശ്യം തടവി. പിന്നീട്‌ കാലുകള്‍ നെരിയാണി വരെ കഴുകി. (ബുഖാരി. 1. 4. 186)
    40. അബൂജൂഹൈഫ:(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഉച്ചസമയത്ത്‌ ഞങ്ങളുടെ അടുക്കല്‍ വരികയുണ്ടായി അന്നേരം അവിടുത്തേക്ക്‌ വുളു എടുക്കുവാന്‍ വെള്ളം കൊണ്ടു വരപ്പെട്ടു. അപ്പോള്‍ അവിടുന്നു വുളു ചെയ്തു. അപ്പോള്‍ ജനങ്ങള്‍ അവിടുത്തെ വുളുവിന്‍റെ ബാക്കി വെള്ളം എടുക്കുവാനും അതു കൊണ്ടു തടവാനും തുടങ്ങി. എന്നിട്ട്‌ നബി(സ) ളുഹ്‌റും അസറും ഈ രണ്ടു റക്കഅത്തു വീതം നമസ്കരിച്ചു. അവിടുത്തെ മുമ്പില്‍ ഒരു വടിയുണ്ടായിരുന്നു. (ബുഖാരി. 1. 4. 187)
    41. അബൂമൂസാ(റ) പറയുന്നു. തിരുമേനി ഒരു കോപ്പ വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട്‌ കൈകളും മുഖവും കഴുകുകയും അതില്‍ തുപ്പുകയും ചെയ്തു. അനന്തരം പറഞ്ഞു. നിങ്ങള്‍ രണ്ടു പേരും ഇതില്‍ നിന്ന്‌ കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുവീന്‍ . (ബുഖാരി. 1. 4. 187)
    42. മിസ്‌വര്‍ (റ) നിവേദനം ചെയ്യുന്നു. തിരുമേനി(സ) വുളു ചെയ്താല്‍ അവിടുത്തെ വുളുവിന്‍റെ വെള്ളം ലഭിക്കുവാന്‍ വേണ്ടി അനുചരന്‍മാര്‍ സമരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 188)
    43. സാഇദ്ബ്നു യസീദ്‌(റ) നിവേദനം: എന്‍റെ മാത്റ്‍സഹോദരി എന്നെയും കൊണ്ടു തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നു. എന്നിട്ടവര്‍ പറഞ്ഞു. ദൈവദൂതരേ! എന്‍റെ സഹോദരി പുത്രന്‌ കാലില്‍ വലിയ വേദനയുണ്ട്‌. അപ്പോള്‍ തിരുമേനി എന്‍റെ തല തടവുകയും എനിക്ക്‌ നന്‍മയുണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട്‌ തിരുമേനി(സ) വുളു ചെയ്തു. അപ്പോള്‍ തിരുമേനി(സ) വുളു ചെയ്തു അവശേഷിച്ച വെള്ളത്തില്‍ നിന്ന്‌ അല്‍പമെടുത്ത്‌ ഞാന്‍ കുടിച്ചു. എന്നിട്ട്‌ തിരുമേനിയുടെ പിന്നില്‍ നിന്നു. അന്നേരം പ്രവാചകത്വത്തില്‍ സീല്‍ തിരുമേനിയുടെ ഇരു കൈപലകകള്‍ക്കിടയില്‍ പതിഞ്ഞിരിക്കുന്നത്‌ ഞാന്‍ കണ്ടു. പ്രാവിന്‍റെ മുട്ടപോലെ. (ബുഖാരി. 1. 4. 189)
    44. ജാബിര്‍ (റ) നിവേദനം: ഞാന്‍ അബോധാവസ്ഥയില്‍ രോഗിയായി കിടക്കുമ്പോള്‍ തിരുമേനി(സ) എന്നെ സന്ദര്‍ശിക്കുവാന്‍ വന്നു. എന്നിട്ട്‌ അവിടുന്ന്‌ വുളു എടുക്കുകയും അവിടുത്തെ വുളുവിന്‍റെ വെള്ളത്തില്‍ നിന്ന്‌ എന്‍റെ മേല്‍ ഒഴിക്കുകയും ചെയ്തു. അപ്പോള്‍ എനിക്ക്‌ ബോധം വന്നു. അന്നേരം ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! ആര്‍ക്കാണ്‌ എന്‍റെ അനന്തരസ്വത്ത്‌? മാതാപിതാക്കളും സന്താനങ്ങളും ഒഴികെയുള്ളവരാണ്‌ എന്‍റെ അവകാശികള്‍. ആ സന്ദര്‍ഭത്തില്‍ അനന്തരാവകാശനിയമം സംബന്ധിച്ചുള്ള ആയത്തു അവതരിപ്പിച്ചു. (ബുഖാരി. 1. 4. 193)
    45. അനസ്‌(റ) നിവേദനം: ഒരിക്കല്‍ നമസ്കാരസമയം ആസന്നമായി. അപ്പോള്‍ പള്ളിക്കടുത്തു താമസിക്കുന്നവരെല്ാം അവരവരടെ വീടുകളിലേക്ക്‌ പോയി. കുറചചാളുകള്‍ അവശേഷിച്ചു. അപ്പോള്‍ തിരുമേനി(സ)യുടെ അടുക്കല്‍ കല്ലിന്‍റെ ഒരു പാത്രത്തില്‍ വെള്ളം കൊണ്ടു വന്നു. കൈ അതിലിട്ടു കഴുകാന്‍ മാത്രം ആ പാത്രം വലിപ്പമുണ്ടായിരുന്നില്ല. എന്നിട്ടു അവരെല്ലാം അതുകൊണ്ട്‌ വുളു ചെയ്തു. നിങ്ങള്‍ എത്ര പേരുണ്ടായിരുന്നുവെന്ന്‌ അനസിനോട്‌ ചോദിക്കപ്പെട്ടു. എണ്‍പതില്‍പരം ആളുകളുണ്ടായിരുന്നുവെന്നു അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 1. 4. 194)
    46. അബ്ദുല്ലാഹിബ്നു സെയ്ദ്‌(റ) നിവേദനം: നബി(സ) ഒരിക്കല്‍ ഞങ്ങളുടെ അടുക്കല്‍ വന്നു. ഞങ്ങള്‍ ചെമ്പുകൊണ്ടുള്ള ഒരു ചെറിയ ഭരണിയില്‍ കുറച്ചു വെള്ളം എടുത്തു കൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു മുഖം മൂന്നു പ്രാവശ്യം കഴുകുകയും തല മുന്നോട്ടും പിന്നോട്ടും തടവുകയും കാലുകള്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 196)
    47. അനസ്‌(റ) നിവേദനം: തിരുമേനി(സ) ഒരു സ്വാഅ്‌ മുതല്‍ അഞ്ച്‌ മുദ്ദ്‌ വരെയുള്ള വെള്ളം കൊണ്ട്‌ കുളിക്കുകയും ഒരു മുദ്ദ്‌ വെള്ളം കൊണ്ട്‌ വുളു എടുക്കുകയും ചെയ്തിരുന്നു. (ബുഖാരി. 1. 4. 200)
    48. സഅ്ദ്ബ്നു അബീ വഖാസ്‌(റ) നിവേദനം: തിരുമേനി(സ) (വുളു എടുക്കുമ്പോള്‍ കാല്‍ കഴുകുന്നതിന്‌ പകരം) രണ്ടു ഷൂവില്‍ തടവി. നിശ്ചയം ഇബ്നുഉമര്‍ (റ) ഇതിനെ സംബന്ധിച്ച്‌ ഉമര്‍ (റ) വിനോട്‌ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതെ, നബി(സ) അപ്രകാരം തടവിയിട്ടുണ്ട്‌. സഅ്ദ്‌ നബിയെ സംബന്ധിച്ച്‌ നിന്നോട്‌ എന്തെങ്കിലും നിവേദനം ചെയ്താല്‍ അതിനെക്കുറിച്ച്‌ മറ്റാരോടും നീ ചോദിക്കരുത്‌. (ബുഖാരി. 1. 4. 201)
    49. മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കല്‍ മലമൂത്ര വിസര്‍ജ്ജനത്തിന്‌ പോയപ്പോള്‍ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ പിന്തുടര്‍ന്നു. തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹം വെള്ളം ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സില്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 202)
    50. അമ്റ്‍ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ) രണ്ടു ഷൂവില്‍ തടവുന്നത്‌ അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)
    51. ജഅ്ഫ്ര്‍(റ) തന്‍റെ പിതാവില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്‍റെ തലപ്പാവിന്‍ മേലും ബൂട്സിലും തടവുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1. 4. 204)
    52. ഉര്‍വത്ത്‌(റ) തന്‍റെ പിതാവ്‌ മുഗീറയില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. ഞാനൊരിക്കല്‍ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തിരുമേനി(സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി. അപ്പോള്‍ അവിടുന്നു. അരുളി, അത്‌ രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ്‌ ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത്‌. ശേഷം തിരുമേനി(സ) അതു രണ്ടിലും തടവി. (ബുഖാരി. 1. 4. 205)
    53. അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരാടിന്‍റെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു. അവിടുന്ന്‌ വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)
    54. അമ്റ്‍ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഒരാടിന്‍റെ കൈപ്പലക മുറിച്ച്‌ തിന്നുകൊണ്ടിരിക്കെ അപ്പോള്‍ നമസ്കാരത്തിന്‌ ബാങ്ക്‌ വിളിക്കുകയും ഉടനെ അവിടുന്ന്‌ കത്തി താഴെ വെച്ച്‌ വുളു എടുക്കാതെ നമസ്കരിക്കുകയും ചെയ്തത്‌ അദ്ദേഹം കണ്ടിട്ടുണ്ട്‌. (ബുഖാരി. 1. 4. 207)
    55. സുവൈദ്ബ്നു നുഅ്മാന്‍ (റ) നിവേദനം: അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബര്‍ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോള്‍ - ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത്‌ - തിരുമേനി(സ) അസര്‍ നമസ്കരിച്ചു. എന്നിട്ട്‌ ആഹാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗോതമ്പ്‌ മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല. തിരുമേനി(സ)യുടെ നിര്‍ദ്ദേശമനുസരിച്ച്‌ അതു വെള്ളം പകര്‍ന്നു പൊതിര്‍ത്തു. തിരുമേനി(സ)യും ഞങ്ങളും അതു കഴിച്ചു. പിന്നീട്‌ തിരുമേനി(സ) മഗ്‌രിബ്‌ നമസ്കരിക്കാനൊരുങ്ങി. അപ്പോള്‍ അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)
    56. മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ അടുക്കല്‍ വെച്ച്‌ ഒരാടിന്‍റെ കൈക്കുറക്‌ തിന്നു. ശേഷം അവിടുന്ന്‌ നമസ്കരിച്ചു. വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)
    57. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പാല്‍ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന്‌ കൊഴുപ്പുണ്ട്‌. (ബുഖാരി. 1. 4. 210)
    58. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട്‌ പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന്‌ അറിയാന്‍ കഴിയില്ല. (ബുഖാരി. 1. 4. 211)
    59. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന്‌ തനിക്ക്‌ ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)
    60. അനസ്‌(റ)നെ ഉദ്ധരിച്ച്‌ അംറുബ്നു ആമില്‍ നിവേദനം ചെയ്യുന്നു. അദ്ദേഹം (അനസ്‌) പറഞ്ഞു തിരുമേനി(സ) ഓരോ നമസ്കാരത്തിനും വുളു എടുത്തിരുന്നു. ഞാന്‍ ചോദിച്ചു. നിങ്ങളെങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. വുളു മുറിയാതിരിക്കുവോളം ഞങ്ങള്‍ക്ക്‌ ഉളള വുളു കൊണ്ടു തന്നെ നമസ്കരിക്കും. (ബുഖാരി. 1. 4. 213)
    61. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ മദീനയിലെ അല്ലെങ്കില്‍ മക്കയിലെ ഒരു തോട്ടത്തിന്‍റെ സമീപത്തുകൂടി നടന്നു പോകുമ്പോള്‍ ഖബറുകളില്‍ വെച്ച്‌ ശിക്ഷയേറ്റു കൊണ്ടിരിക്കുന്ന രണ്ടു മനുഷ്യരുടെ ശബ്ദം കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവര്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുകയാണ്‌. വന്‍കുറ്റത്തിന്‍റെ പേരിലൊന്നുമല്ല. അവരില്‍ ഒരാള്‍ മൂത്രിക്കുമ്പോള്‍ മറ സ്വീകരിച്ചിരുന്നില്ല. മറ്റേയാള്‍ ഏഷണിക്കാരനായിരുന്നു. അനന്തരം അവിടുന്ന്‌ ഒരു ഈത്തപ്പന മടല്‍ കൊണ്ടുുവരാന്‍ പറഞ്ഞു. എന്നിട്ട്‌ അതു രണ്ടു കഷ്ണമാക്കി മുറിച്ച്‌ ഓരോന്നും ഓരോ ഖബറില്‍ നട്ടു. അല്ലാഹുവിന്‍റെ ദൂതരേ! അവിടുന്ന്‌ എന്തിനാണിതു ചെയ്തത്‌ എന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഇവ ഉണങ്ങാതിരിക്കുന്നത്‌ വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം. (ബുഖാരി. 1. 4. 215)
    62. അനസ്‌(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന്‌ പോകുമ്പോള്‍ ഞാന്‍ വെള്ളം കൊണ്ടുപോയി കൊടുക്കുകയും അവിടുന്ന്‌ അതുകൊണ്ട്‌ കഴുകി വ്റ്‍ത്തിയാക്കുകയും ചെയ്യും. (ബുഖാരി. 1. 4. 216)
    63. അനസ്‌(റ) നിവേദനം: ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രിക്കുന്നത്‌ തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. നിങ്ങള്‍ അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച്‌ വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത്‌ മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)
    64. അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ്‌ നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞ. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ്‌ വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക്‌ സൌകര്യമുണ്ടാക്കാനാണ്‌ പ്രയാസമണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെടടിട്ടുള്ളത്‌. (ബുഖാരി. 1. 4. 219)
    65. ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ ഒരു കുട്ടിയെ കൊണ്ടുവരപ്പെട്ടു. ആ കുട്ടി തിരുമേനി(സ)യുടെ വസ്ത്രത്തില്‍ മൂത്രിച്ചു. അവിടുന്നു കുറച്ച്‌ വെള്ളം കൊണ്ടുവരുവാന്‍ പറയുകയും എന്നിട്ട്‌ അത്‌ തെറിപ്പിക്കുകയും ചെയ്തു. അതിനെപിന്‍തുടര്‍ത്തി. (ബുഖാരി. 1. 4. 222)
    66. ഉമ്മുഖൈസ്‌(റ) നിവേദനം: അവര്‍ ഒരിക്കല്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത അവരുടെ ചെറിയ പുത്രനെയും കൊണ്ട്‌ നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) അവനെ മടിയില്‍ ഇരുത്തി. കുട്ടി അവിടുത്തെ വസ്ത്രത്തില്‍ മൂത്രിച്ചു. തിരുമേനി(സ) കുറച്ച്‌ വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട്‌ അത്‌ വസ്ത്രത്തില്‍ തെറിപ്പിക്കുകയും ചെയ്തു. അതു കഴുകിയില്ല. (ബുഖാരി. 1. 4. 223)
    67. ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) ഒരു ജനതയുടെ കുപ്പയില്‍ പോടി നിന്നുകൊണ്ടു മൂത്രിച്ചു. എന്നിട്ടു കുറച്ച്‌ വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ വെള്ളം കൊണ്ടുകൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു. (ബുഖാരി. 1. 4. 224)
    68. ഹുദൈഫ(റ) നിവേദനം: ഒരിക്കല്‍ നബി(സ)യും ഞാനും ഒരു സമൂഹത്തിന്‍റെ കുപ്പയിലൂടെ നടന്നുപോകുമ്പോള്‍ അവിടുന്ന്‌ ഒരു മതിലിന്‌ പിന്നിലായി നിങ്ങളില്‍ ഒരാള്‍ നില്‍ക്കുന്നതുപോലെ ശരിക്കും നിന്നു കൊണ്ട്‌ മൂത്രിച്ചു. ഞാന്‍ അല്‍പം അകന്നു നിന്നു. അപ്പോള്‍ അടുത്തു ചെല്ലാന്‍ അവിടുന്ന്‌ എന്നോട്‌ ആംഗ്യം കാണിച്ചു. അവിടുന്ന്‌ വിരമിക്കുന്നതുവരെ അവിടുത്തെ മടമ്പില്‍ കാലിന്‍റെ അടുത്തുചെന്ന്‌ ഞാന്‍ നില്‍ക്കുകയും ചെയ്തു. (ബുഖാരി. 1. 4. 225)
    69. അസ്മാഅ്‌(റ) നിവേദനം: അവര്‍ പറയുന്നു. ഒരു സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്ന്‌ ചോദിച്ചു. ഞങ്ങളില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ ആര്‍ത്തവരക്തമായാല്‍ എങ്ങിനെ വ്റ്‍ത്തിയാക്കണമെന്നാണ്‌ താങ്കള്‍ പറയുന്നത്‌? അവിടുന്ന്‌ അരുളി: അത്‌ തിരുമ്മി ഉടച്ചു കളയണം. എന്നിട്ട്‌ വെള്ളമൊഴിച്ച്‌ അതിന്‍റെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച്‌ നമസ്കരിക്കാം. (ബുഖാരി. 1. 4. 227)
    70. ആയിശ(റ) നിവേദനം: അബീഹുബൈശിന്‍റെ മകള്‍ ഫാത്തിമ ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട്‌ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്‌ ഞാന്‍ . ശുചിത്വം പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട്‌ നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ) അരുളി: വേണ്ട. അത്‌ ആര്‍ത്തവമല്ല. ഞരമ്പ്‌ സംബന്ധമായ ഒരു രോഗമാണ്‌. അതുകൊണ്ട്‌ ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1. 4. 228)
    71. ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വസ്ത്രത്തില്‍ നിന്ന്‌ ഞാന്‍ ശുക്ളം കഴുകിക്കളയുകയും അവിടുന്ന്‌ ആ വസ്ത്രം ധരിച്ചുകൊണ്ട്‌ നമസ്കരിക്കാന്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ആ വെള്ളം നനഞ്ഞ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിക്കുന്നുണ്ടായിരിക്കും. (ബുഖാരി. 1. 4. 229)
    72. ആയിശ(റ) നിവേദനം: വസ്ത്രത്തില്‍ ശുക്ളമായാല്‍ എന്തുചെയ്യണമെന്ന്‌ സുലൈമാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍റെ വസ്ത്രത്തില്‍ നിന്ന്‌ ഞാനതു കഴുകാറുണ്ട്‌ അവിടുന്ന്‌ നമസ്കരിക്കാന്‍ പുറപ്പെടും. വെള്ളത്തിന്‍റെ കഴുകിയ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിച്ചിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 4. 230)
    73. ആയിശ(റ) നിവേദനം: അവര്‍ തിരുമേനി(സ)യുടെ വസ്ത്രത്തില്‍ നിന്ന്‌ ശുക്ളം കഴുകാറുണ്ട്‌. ശേഷം അതില്‍ അടയാളം ഞാന്‍ കണ്ടിരുന്നു. (ബുഖാരി. 1. 4. 231)
    74. അനസ്‌(റ) നിവേദനം: പള്ളി നിര്‍മ്മിക്കും മുമ്പ്‌ തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന ആലയില്‍ വെച്ച്‌ നമസ്കരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 235)
    75. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു മുസ്ലിമിന്‌ പറ്റുന്ന എല്ലാ മുറിവും ആ മുറിവ്‌ പറ്റിയ അതേ രൂപത്തില്‍ തന്നെയാണ്‌ പുനരുത്ഥാനദിവസം കാണപ്പെടുക. രക്തം ഒലിച്ചു കൊണ്ടേയിരിക്കും, നിറം രക്തത്തിന്‍റെ നിറം തന്നെ. പക്ഷെ മണം കസ്തൂരിയുടെ മണമായിരിക്കും. (ബുഖാരി. 1. 4. 238)
    76. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്‌. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍ ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട്‌ അതില്‍ കുളിക്കുകയും ചെയ്യരുത്‌. (ബുഖാരി. 239)
    77. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്‌. (ബുഖാരി. 1. 4. 243)
    78. സഹ്ല്‍ (റ) നിവേദനം: തിരുമേനി(സ)ക്ക്‌ പറ്റിയ മുറിവിന്ന്‌ എങ്ങിനെയാണ്‌ ചികില്‍സിച്ചതെന്ന്‌ ജനങ്ങള്‍ അദ്ദേഹത്തോട്‌ ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അതിനെക്കുറിച്ച്‌ എന്നെക്കാള്‍ കൂടുതല്‍ ജ്ഞാനമുള്ളവരാരും ഇന്നു ജീവിച്ചിരിക്കുന്നില്ല എന്നുണര്‍ത്തിയിട്ട്‌ അദ്ദേഹം പറഞ്ഞു. അലി(റ) തന്‍റെ പരിചയില്‍ വെള്ളമെടുത്ത്‌ കൊണ്ടുവന്നു. ഫാത്തിമ(റ) ആ വെള്ളം കൊണ്ട്‌ തിരുമേനിയുടെ മുഖം കഴുകി ചോര നീക്കം ചെയ്തു. എന്നിട്ട്‌ പായ എടുത്ത്‌ ചുട്ട്‌ കരിച്ച്‌ (അതിന്‍റെ വെണ്ണീര്‍) ആ മുറിവില്‍ നിറക്കുകയും ചെയ്തു. (ബുഖാരി. 1. 4. 244)
    79. അബൂബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു. ഞാനൊരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. അപ്പോള്‍ അവിടുന്നു കയ്യില്‍ ഉള്ള മിസ്‌വാക്ക്‌ വായില്‍ ഇരിക്കവെ അവിടുന്നു ഛര്‍ദ്ദിക്കാന്‍ വരും പോലെ ഊ ഊ എന്നു പയുന്നുണ്ട്‌. (ബുഖാരി. 1. 4. 245)
    80. ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി ഉറക്കില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ ബ്രഷ്‌ കൊണ്ട്‌ വായ്‌ ശുദ്ധീകരിക്കാറുണ്ട്‌. (ബുഖാരി. 1. 4. 246)
    81. സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന്‍ വുസു ചെയ്തിട്ടില്ല. (തിര്‍മിദി)
    82. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം മഖായിദില്‍ വുസുചെയ്യുമ്പോള്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) വുസു ചെയ്തതു ഞാന്‍ കാണിച്ചുതരട്ടെയോ? പിന്നീടു അദ്ദേഹം (ഓരോ ഭാഗവും) മൂന്നു പ്രാവശ്യം കഴുകിക്കൊണ്ട്‌ വുസു ചെയ്തു. (മുസ്ലിം)
    83. അബുഹുറയ്‌റാ(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുസു ചെയ്യുമ്പോഴും വലത്തുഭാഗം മുതല്‍ ആരംഭിക്കുക (അബൂദാവൂദ്‌)
    84. ഇബ്നു അബ്ബാസ്‌(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) തല തടവുകയും, രണ്ടു ചെവിയും അവയുടെ ഉള്‍ഭാഗം രണ്ടു ചൂണ്ടാണിവിരലുകളെക്കൊണ്ടും അവയുടെ പുറഭാഗം തന്‍റെ രണ്ടു പെരുവിരലുകളെക്കൊണ്ടും (തടവുകയും) ചെയ്തു. (നസാഈ)
    85. മുഗീറ:(റ) പറഞ്ഞു: പ്രവാചകന്‍(സ) വുസു ചെയ്കയും, തന്‍റെ കൈകള്‍ കൊണ്ടു സോക്സിന്‍റെയും ഷൂസിന്‍റെയും പുറമെ തടവുകയും ചെയ്തു. (അബൂദാവൂദ്‌)
    86. അബുബക്രഃ(റ) പ്രവാചക(സ) രില്‍ നിന്ന്‌ നിവേദനം ചെയ്തു. : യാത്രചെയ്യുന്ന ഒരാള്‍ക്കു മൂന്നുപകലും രാത്രിയും, യാത്രയിലല്ലാത്ത ഒരാള്‍ക്ക്‌, ഒരു പകലും രാത്രിയും, അവന്‍ ശുദ്ധമായിരുന്നപ്പോള്‍ ഇട്ടതാണെങ്കില്‍ അവന്‍റെ ബൂട്ട്സ്‌ തടവാന്‍ (കാലു കഴുകുന്നതിനുപകരം) അവിടുന്നു അനുവദിച്ചു. (ദാ. ഖു)
    87. അനസ്‌(റ) പറഞ്ഞു: പ്രവാചക(സ) ന്‍റെ അനുയായികള്‍ , രാത്രിപ്രാര്‍ത്ഥനയ്ക്കു (ഇശാ) അവരുടെ തലകള്‍ ഉറക്കംകൊണ്ടു തൂങ്ങുന്നതുവരെ താമസിക്കുക പതിവായിരുന്നു. പിന്നീട്‌ അവര്‍ വുസുചെയ്യാതെ നമസ്കരിക്കുകയും ചെയ്തു. (അബൂദാവൂദ്‌)
    88. ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ചാരിയിരുന്നു ഉറങ്ങുന്നവന്‌ വുസു ആവശ്യമാണ്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ ചാരിയിരിക്കുമ്പോള്‍ , അവന്‍റെ സന്ധി ബന്ധനങ്ങള്‍ അയഞ്ഞുപോകുന്നു. (തിര്‍മിദി)
    89. അബുദ്ദര്‍ദാഅ്‌(റ) നിവേദനം ചെയ്തു: അല്ലാഹുവിന്‍റെ ദൂതന്‍(സ) ഛര്‍ദ്ദിച്ചു: പിന്നീട്‌ വുസു ചെയ്തു. (തിര്‍മിദി)
    90. ഉമര്‍ (റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ വുസു ചെയ്കയും അതു ഏറ്റവും ക്റ്‍ത്യമായി ചെയ്യുകയും, പിന്നീട്‌ അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്‍ഷ്യം വഹിക്കുന്നു: അവന്‍ ഏകനാണ്‌: അവനു പങ്കുകാരില്ല. മുഹമ്മദ്‌ അവന്‍റെ ദാസനും അവന്‍റെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു പറകയും ചെയ്യുന്നുവോ, അവന്‌ സ്വര്‍ഗ്ഗത്തിന്‍റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)
    91. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: എന്‍റെ ഖലീലായ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു. വുളുവിന്‍റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)
    92. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്‍റെ താഴ്ഭാഗത്തിലൂടെ അവന്‍റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്‌. (മുസ്ലിം)
    93. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: എന്‍റെ ഈ വുളുപോലെ റസൂല്‍ (സ) വുളു ചെയ്തതായി ഞാന്‍ കണ്ടു. എന്നിട്ട്‌ അവിടുന്ന്‌ പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല്‍ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അവന്‌ പൊറുക്കപ്പെടും. അവന്‍റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)
    94. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ റസൂല്‍ (സ) (മദീനയിലെ) ഖബര്‍സ്ഥാനി (ബഖീഹ്‌) ല്‍ ചെന്നിട്ട്‌ പറഞ്ഞു: സത്യവിശ്വാസികളായ ഭവനവാസികളേ! നിങ്ങളില്‍ രക്ഷ വര്‍ഷിക്കുമാറാകട്ടെ. ഇന്‍ശാഅല്ലാ! അടുത്തുതന്നെ ഞങ്ങളും നിങ്ങളോട്‌ ചേരുന്നതാണ്‌. നമ്മുടെ ഇഖ്‌വാനിനെ നമ്മള്‍ കാണാനാഗ്രഹിക്കുന്നു. സഹാബികള്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അങ്ങയുടെ ഇഖ്‌വാനല്ലയോ? അവിടുന്ന്‌ പറഞ്ഞു: (അല്ല) നിങ്ങളെന്‍റെ അഷാബികളാണ്‌. ഇതേവരെയും ജനിക്കാത്തവരാണ്‌ നമ്മുടെ ഇഖ്‌വാന്‍ . അവര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങയുടെ പ്രജകളില്‍ നിന്ന്‌ ഇതേവരെയും ജനിക്കാത്തവരെ അങ്ങയ്ക്ക്‌ എങ്ങനെ പരിചയപ്പെടാന്‍ കഴിയും? നബി(സ) പറഞ്ഞു: നീ പറയൂ! നിശ്ചയം കറുത്ത കുതിരകള്‍ക്കിടയില്‍ ഒരാള്‍ക്ക്‌ കൈകാല്‍ വെളുത്ത കുതിരകളുണ്ടാകുന്ന പക്ഷം, തന്‍റെ കുതിരയെ തനിക്ക്‌ തിരിച്ചറിയാന്‍ കഴിയുമോ? അവര്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) പറഞ്ഞു: എന്നാല്‍ വുളുകാരണം കൈകാല്‍ വെളുത്തുകൊണ്ടാണ്‌ അവര്‍ (പിന്‍ഗാമികള്‍) വരിക. (അക്കാരണത്താല്‍ എനിക്കവരെ തിരിച്ചറിയുവാന്‍ കഴിയും) ഹൌസുല്‍കൌസറിന്‍റെ സമീപത്ത്‌ ആതിഥേയനായി ഞാനവരെ കാത്തുനില്‍ക്കും. (മുസ്ലിം).
    95. ഉമറി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരും വുളു പൂര്‍ണ്ണമായി എടുത്തിട്ട്‌ അല്ലാഹുവല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന്‌ ഞാന്‍ സാക്‍ഷ്യം വഹിക്കുന്നു. അവന്‍ ഏകനാണ്‌. അവന്നൊരു പങ്കാളിയുമില്ല. മുഹമ്മദ്‌(സ) അന്‍റെ ദാസനും പ്രവാചകനുമാകുന്നു. എന്നവന്‍ പറയുകയില്ല - സ്വര്‍ഗ്ഗത്തിന്‍റെ എട്ടു കവാടങ്ങളും അവന്‌ തുറക്കപ്പെട്ടിട്ടല്ലാതെ. അവയില്‍ നിന്ന്‌ അവനുദ്ദേശിച്ച കവാടത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ അവന്‌ പ്രവേശിക്കാന്‍ കഴിയും. (മുസ്ലിം) തിര്‍മിദി കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു: അല്ലാഹുവേ! പശ്ചാത്തപിച്ച്‌ മടങ്ങുന്നവരുടെ കൂട്ടത്തിലും പാപരഹിതരുടെ കൂട്ടത്തിലും എന്നെ നീ അകപ്പെടുത്തേണമേ!.

    0 comments:

    Post a Comment

     

    Meet The Author

    Experience

    About Me